തന്റെ വാദം കൂടി കേള്‍ക്കണം; സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് പ്രിയ വര്‍ഗീസ്

 

ഡല്‍ഹി: കണ്ണൂര്‍ സര്‍വകലശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം ശരിവച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹര്‍ജി.

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തിലാണ് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തതെന്നാണ് സൂചന. അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ബിജു പി. രാമന്‍ എന്നിവര്‍ മുഖേനെയാണ് തടസ്സ ഹര്‍ജി ഫയല്‍ചെയ്തത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയില്‍ പ്രിയയുടെ അധ്യാപനപരിചയം യുജിസി ചട്ടങ്ങള്‍ക്ക് വിധേയമല്ലെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. യു.ജി.സി. മാനദണ്ഡപ്രകാരം മതിയായ അധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കാണാനാവില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇത് തള്ളിക്കൊണ്ടായിരുന്നു പ്രിയ വര്‍ഗീസിന് അനുകൂലമായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവിനെതിരേയാണ് ഹര്‍ജിക്കാരനായ ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുന്നത്.

 

Top