മുസ്ലീം സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുമെന്ന് ഹിന്ദു പുരോഹിതന്‍, പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കേസെടുത്ത് യുപി പോലീസ്

ഉത്തര്‍പ്രദേശ്: മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ ഹിന്ദു പുരോഹിതനെതിരെ യു പി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ ഒരു മുസ്ലീം പളളിയുടെ മുന്‍പില്‍ വെച്ചായിരുന്നു പുരോഹിതന്റെ ഭീഷണി പ്രസംഗം. പളളിക്ക് സമീപം നടന്ന പരിപാടിയില്‍ കാവിവസ്ത്രം ധരിച്ചയാള്‍ ഒരു വാഹനത്തിന് ഉളളിലിരുന്ന് കൊണ്ടാണ് പ്രസംഗിക്കുന്നത്. പ്രദേശത്തെ ഏതെങ്കിലും ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ ശല്യപ്പെടുത്തിയാല്‍ താന്‍ അവിടുത്തെ മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പരസ്യമായി പീഡിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇയാള്‍ പ്രകോപനപരമായ പ്രസംഗം നടത്തുമ്പോള്‍ ജയ് ശ്രീറാം വിളിച്ച് ആഹ്ലാദത്തോടെ കയ്യടിക്കുകയാണ് ചുറ്റും നില്‍ക്കുന്ന ജനക്കൂട്ടം. ഇതിന്റെ വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഇയാള്‍ക്കെതിരെ ജനരോഷം ഉയര്‍ന്നു.

സംഭവസ്ഥലത്ത് മൂന്നു പൊലീസുകാരും വാഹനത്തില്‍ ഉളളതായി ദൃശ്യങ്ങളില്‍ കാണാം. വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ എന്തുകൊണ്ട് അയാളുടെ ഭീഷണി പ്രസംഗത്തെ തടഞ്ഞില്ലായെന്ന് ആരോപണമുയരുന്നുണ്ട്. സംഭവത്തില്‍ പുരോഹിതനെതിരെ കേസെടുക്കാത്തതില്‍ സ്ഥലത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ മേധാവി മുഹമ്മദ് സുബൈര്‍ ഈ വിഡിയോ പങ്കുവെച്ചിരുന്നു. ഏപ്രില്‍ രണ്ടിന് നടന്ന സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Top