മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഗോഡ്‌സെക്കുവേണ്ടി ആദരമൊരുക്കി ഹിന്ദു മഹാസഭ

റായ്പൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഘാതകര്‍ക്കുവേണ്ടി ആദരമൊരുക്കി ഹിന്ദു മഹാസഭ. നാഥുറാം ഗോഡ്‌സെയ്ക്കും നാരായണ്‍ ആപ്‌തെയ്ക്കും വേണ്ടിയാണ് മധ്യപ്രദേശില്‍ സ്മൃതിദിനം സംഘടിപ്പിച്ചത്. ഗ്വാളിയോറിലെ ദൗലത്ഗഞ്ചിലുള്ള ഹിന്ദു മഹാസഭാ ആസ്ഥാനത്തായിരുന്നു ‘ഗോഡ്‌സെആപ്‌തെ സ്മൃതിദിവസ്’ എന്ന പേരില്‍ പരിപാടി നടന്നത്.

ചത്തീസ്ഗഢിലെ റായ്പൂരില്‍ നടന്ന ഹിന്ദു ധര്‍മസന്‍സദില്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ കാളീചരണ്‍ മഹാരാജിന് ചടങ്ങില്‍ ‘ഗോഡ്‌സെആപ്‌തെ ഭാരതരത്‌ന’ പുരസ്‌കാരം സമ്മാനിച്ചു. കാളീചരണിനൊപ്പം ഹിന്ദു മഹാസഭയുടെ നാലുനേതാക്കള്‍ക്കും പുരസ്‌കാരം നല്‍കിയിട്ടുണ്ട്.

ഗ്വാളിയോറിനു പുറമെ ഇന്‍ഡോറിലും ഗോഡ്‌സെ സ്മൃതിദിന പരിപാടികള്‍ നടന്നു. ഇന്‍ഡോറില്‍ പൊലീസ് സാന്നിധ്യത്തില്‍ ഹിന്ദു മഹാസഭാ പ്രകടനവുമുണ്ടായിരുന്നു. ഗോഡ്‌സെയുടെ തിരഞ്ഞെടുത്ത പ്രസ്താവനകളുടെ പ്രദര്‍ശനവും നടന്നു.

1948 ജനുവരി 30ന് ഗോഡ്‌സെയെയും ആപ്‌തെയെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് എല്ലാവര്‍ഷവും ജനുവരി 30ന് ഇരുവരുടെയും പേരില്‍ സ്മൃതിദിനം ആചരിക്കുന്നതെന്ന് ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് ജെയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു.

ചര്‍ക്ക കാരണമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കരുത്. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സന്ന്യാസിമാരെയും ഏഴുലക്ഷത്തോളം മനുഷ്യരെയും കുറിച്ച് കോണ്‍ഗ്രസ്ബിജെപി സര്‍ക്കാരുകളൊന്നും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയിട്ടില്ലെന്നും ഭരദ്വാജ് ആരോപിച്ചു.

Top