ബലാത്സംഗക്കേസിലെ പ്രതിയെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് കാശ്മീരില്‍ പ്രതിഷേധം

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബലാത്സംഗ കേസിലെ പ്രതിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു എക്ത മഞ്ചിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. കാശ്മീരിലെ കത്വ ജില്ലയില്‍ എട്ടു വയസുകാരിയായ നാടോടി പെണ്‍കുട്ടി ആഷിഫയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോലീസുകാരനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

ദേശീയ പതാകയും വഹിച്ചുകൊണ്ട് നൂറുകണിക്കിനാളുകളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. സ്‌പെഷല്‍ പോലീസ് ഓഫീസര്‍ (സിപിഒ) ദീപക് ഖുജരിയയും പ്രായപൂര്‍ത്തിയാവാത്ത ഒരാണ്‍കുട്ടിയും ചേര്‍ന്നാണ് ആഷിഫയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന പ്രതികള്‍ തിരിച്ചറിയാത്തവിധം മൃതദേഹം വികൃതമാക്കുകയും ചെയ്തു.

നിരപരാധികളെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നതെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ജമ്മു-പത്താന്‍കോട്ട് ദേശീയപാതയിലായിരുന്നു മാര്‍ച്ച് നടന്നത്. പ്രതിയെ വിട്ടയക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Top