‘ഹിമന്ദ ബിശ്വ ശര്‍മ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനാണ്’; രാഹുല്‍ഗാന്ധി

ഗുവാഹത്തി: അസമിലെ യാത്രയില്‍ നിറയെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും ബിജെപിയുടെ ഒരു പരിപാടികള്‍ക്കും അസമില്‍ നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിജെപി പ്രവര്‍ത്തകര്‍ ബിജെപി കൊടി ഒരു കയ്യില്‍ പിടിച്ച് തനിക്ക് അഭിവാദ്യം തന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിമന്ദ ബിശ്വ ശര്‍മ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനാണ്. തൊഴിലില്ലായ്മ രൂക്ഷമാവുന്ന സാചപര്യമാണുള്ളത് ഇവിടെ. വ്യാപക അഴിമതിയാണ് നടക്കുന്നതെന്നും രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ യാത്രക്കെതിരെ ഹിമന്ത് ബിശ്വ ശര്‍മ്മ കേസെടുത്തിരുന്നു. യാത്രക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെയാണ് കേസ്.

ഹിമന്ദബിശ്വ ശര്‍മയുടെ നടപടികള്‍ യാത്രക്ക് ഊര്‍ജ്ജമാണ്. യാത്രയെ തടസ്സപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും കേസെടുത്ത സംഭവത്തില്‍ രാഹുല്‍ പ്രതികരിച്ചു. സര്‍വകലാശാലയില്‍ പരിപാടി നടത്താന്‍ അനുവദിച്ചില്ല. കുട്ടികള്‍ സര്‍വകലാശാലക്ക് പുറത്തേക്ക് വന്നു. എല്ലാ സഖ്യ പാര്‍ട്ടികള്‍ക്കും യാത്രയിലേക്ക് ക്ഷണം നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠ ബിജെപിയുടെ രാഷ്ട്രീയ പരിപാടിയാണെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. നിയന്ത്രണങ്ങളില്‍ ഭയമില്ല. ഭാരത് ജോഡോ ന്യായ് യാത്ര തുടരും. യാത്രക്ക് നേരെ ആക്രമണമുണ്ടായില്ല. ആക്രമിച്ചാലും ഒരു പേടിയുമില്ല. എന്ത് പ്രകോപനം വേണമെങ്കിലും നടത്താം. താന്‍ പേടിക്കില്ല. തന്റെ പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു.

സീറ്റ് ചര്‍ച്ചകള്‍ നടക്കുകയാണ്. ഇപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അധികാരം കൃത്യമായി പങ്കിടണം. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നില്ല. ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്നില്ല. മോദിയും ആര്‍എസ്എസും ഒരു ഭാഗത്ത്, മറുഭാഗത്ത് ഇന്ത്യയും തമ്മിലാണ് പോരാട്ടം. അസമില്‍ പണവും അധികാരവും ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഡല്‍ഹിയില്‍ നിന്നാണ് അസം സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നിശ്ചയിച്ച വഴിയിലൂടെ തന്നെ ഭാരത് ജോഡോ ന്യായ് യാത്ര തുടരും. ആര് പ്രധാനമന്ത്രിയാകും എന്നത് തെരഞ്ഞെടുപ്പിന് ശേഷം കൂട്ടായി തീരുമാനിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top