ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിന് താൻ യോഗ്യ; ഒരു മുഴം മുമ്പേയെറിഞ്ഞ് പ്രതിഭ

സിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം നേടിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താനായി ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ, ഒരു മുഴം മുമ്പേ എറിഞ്ഞ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്‍മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ കുടുംബത്തെ തള്ളിക്കളയാനാകില്ലെന്ന് പ്രതിഭ പറഞ്ഞു.

വീര്‍ഭദ്രസിങ്ങിന്റെ പേരും ചിത്രവുമെല്ലാം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് വോട്ടുതേടിയത്. അദ്ദേഹത്തിന്റെ പേരും മുഖവും കുടുംബവുമെല്ലാം ഉപയോഗിച്ച ശേഷം മറ്റൊരാള്‍ക്ക് ക്രെഡിറ്റ് നല്‍കരുത്. ഹൈക്കമാന്‍ഡ് ഇത് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, വീര്‍ഭദ്രസിങ്ങിന്റെ ഭാര്യയും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ പ്രതിഭ സിങ് പറഞ്ഞു.

തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാക്കിക്കൊണ്ട് 68 മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുമാണ് സോണിയാഗാന്ധി ആവശ്യപ്പെട്ടത്. താനത് ആത്മാര്‍ത്ഥമായി ചെയ്തു. അതിന്റെ ഫലം നിങ്ങള്‍ക്ക് ഇപ്പോള്‍ കാണാവുന്നതാണെന്നും പ്രതിഭ സിങ്ങ് പറഞ്ഞു.  മാന്‍ഡി ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് നിലവില്‍ പ്രതിഭ. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഭ സിങ്ങ് മത്സരിച്ചിരുന്നില്ല. ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ സജീവമായി നടക്കുന്നതിനിടെയാണ് പ്രതിഭാ സിംഗിന്‍റെ അവകാശ വാദം. പ്രചാരണ ചുമതലയിലുള്ള മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദ‌ർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവ‌ർക്കാണ് കൂടുതല്‍ സാധ്യത. സംസ്ഥാനത്തെ പ്രബല ജാതി വിഭാഗമായ രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള സുഖ്വീന്ദ‌ർ സിംഗ് സുഖുവിന് കൂടുതല്‍ എംഎൽഎമാരുടെയും പിന്തുണയുമുണ്ട്. ഇതിനിടെയാണ് പ്രതിഭാ സിംഗ് അവകാശമുന്നയിച്ചെത്തിയത്

Top