ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയ ഹിമയ്ക്ക് അഭിനന്ദന പ്രവാഹം

Hima-das

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായ ഹിമ ദാസിന് അഭിനന്ദന പ്രവാഹം. അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടത്തോടെ ചരിത്രത്തില്‍ ഇടംനേടിയ 18 കാരിയായ ഹിമയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രകായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാം സ്ഥാനത്തെത്തിയിരുന്നു. അന്ന് അണ്ടര്‍20 വിഭാഗത്തിലെ ദേശീയ റെക്കോഡും ഹിമ സ്വന്തമാക്കി. ഈയിടെ ഗുവാഹാട്ടിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് തിരുത്തിയെഴുതി.

തന്നെ പിന്തുണച്ച് ഫിന്‍ലാന്‍ഡിലെത്തിയ ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദിയറിയിച്ച് ഹിമയും രംഗത്തെത്തി. ഈ സ്വര്‍ണ നേട്ടത്തില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്കു വേണ്ടി ആര്‍പ്പുവിളിച്ച നാട്ടിലും ഇവിടെയുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങളുടെ ഈ പിന്തുണ നല്‍കുന്ന ആവേശം വളരെ വലുതാണ്, ഹിമ പറഞ്ഞു.

ഫിന്‍ലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ 51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ അസം താരം ചരിത്രനേട്ടം സ്വന്തമാക്കിയത്​. റൊമാനിയയുടെ ആന്ദ്രെ മികോലസിനാണ് (52.07) വെള്ളി. അമേരിക്കയുടെ ടെയ്‌ലര്‍ മന്‍സന്‍ (52.28) വെങ്കലവും നേടി.

അണ്ടര്‍20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണംനേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഹിമ. 2016ല്‍ പോളണ്ടില്‍ നടന്ന അണ്ടര്‍20 ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയിരുന്നു.

അതേസമയം ആണ്‍കുട്ടികളുടെ ലോങ്​ജംപ്​ ഫൈനലില്‍ എത്തിയ മലയാളി താരം എം. ശ്രീശങ്കര്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്‌.

Top