ഹിജാബ് വിധി; നിരോധനം തുടരുമെന്ന് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് കർണാടക സർക്കാർ. ഹിജാബ് നിരോധിച്ചു കൊണ്ടുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യാത്തതിനാൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണം തുടരും. ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും കർണാടക സർക്കാർ വ്യക്തമാക്കി.

സുപ്രീം കോടതിയിൽ നിന്ന് മികച്ച ഉത്തരവ് പ്രതീക്ഷിക്കുന്നു. ആധുനിക സമൂഹത്തിന് ചേർന്ന ഉത്തരവ് വിശാല ബെഞ്ചിൽ നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കർണാടക സർക്കാർ പ്രതികരിച്ചു. ഹിജാബിൽ നിന്നുള്ള മോചനമാണ് ലോകമെമ്പാടുമുള്ള സ്ത്രീകൾ ആവശ്യപ്പെടുന്നത്. ഇത് കോടതി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്നസാധ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും.

സമൂഹിക മാധ്യമങ്ങളിലും നിരീക്ഷണം ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഹിജാബ് നിരോധനം ശരി വച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങളാണ് കര്‍ണാടകത്തിലുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് മുന്നൂറിലേറെ വിദ്യാര്‍ത്ഥിനികള്‍ കോളജ് പഠനം പാതിവഴിയില്‍ നിര്‍ത്തി. ഉഡുപ്പിയിലെ ഒരു കോളേജില്‍ തുടങ്ങിയ പ്രതിഷേധമാണ് രാജ്യവ്യാപക പ്രക്ഷോപത്തിന് വഴിമാറിയത്. ഈ സാചഹര്യം കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.

Top