ഇറാനില്‍ ഹിജാബ് വിവാദം തുടര്‍ക്കഥയാകുന്നു; 16കാരിക്ക് മസ്തിഷ്‌കമരണം

റാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് മര്‍ദനെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു. മെട്രോട്രെയിനില്‍ കുഴഞ്ഞുവീണ 16കാരി അര്‍മിത ഗെര്‍വന്ദിന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഒന്നിനാണ് കൂട്ടുകാരികള്‍ക്കൊപ്പം സഞ്ചരിക്കവെ ടെഹ്റാന്‍ മെട്രോയില്‍ അര്‍മിത കുഴഞ്ഞുവീണത്. കനത്ത സുരക്ഷയില്‍ തെഹ്റാന്‍ ഫാജിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിജാബ് ധരിക്കാത്തതിന് മര്‍ദിച്ചെന്ന ആരോപണം പൊലീസ് നിഷേധിച്ചെങ്കിലും അര്‍മിതെയ പൊലീസ് മര്‍ദിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പൗരാവകാശ സംഘടനയായ ഹെന്‍ഗാവ് ആണ് സദാചാര പോലീസ് അര്‍മിതയെ മര്‍ദിച്ചതായി ആരോപിച്ചത്. ശാരീരികമോ വാക്കാലോ ഉള്ള യാതൊരു സംഘര്‍ഷവും അര്‍മിതയും മെട്രോ എക്സിക്യൂട്ടീവികളുമായോ യാത്രക്കാരുമായോ ഉണ്ടായിട്ടില്ലെന്ന് തെഹ്റാന്‍ മെട്രോ മാനേജിങ് ഡയറക്ടര്‍ പ്രതികരിച്ചു.

ഇറാനിയന്‍ അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ അര്‍മിത മുടി മറച്ചുകൊണ്ട് രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം തെഹ്റാനിലെ ഷോഹദ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറുന്നത് വ്യക്തമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ഇതിലൊരു പെണ്‍കുട്ടിയും സഹയാത്രികരും ചേര്‍ന്ന് അബോധാവസ്ഥയിലായ അര്‍മിതയെ എടുത്ത് പ്ലാറ്റ്‌ഫോമില്‍ കിടത്തുന്നു. എന്നാല്‍ ട്രെയിനിനുള്ളിലെയോ സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തിലെയോ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടല്ല.

Top