ഹിജാബ് നിരോധനം; ഇന്ത്യയെ പഠിപ്പിക്കാനിറങ്ങിയ പാക്കിസ്ഥാന് രൂക്ഷ മറുപടിയുമായി ഒവൈസി

ലഖ്‌നൗ: സ്‌കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയെ പഠിപ്പിക്കാനിറങ്ങിയ പാക്കിസ്ഥാന് രൂക്ഷ മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാന്‍ പാക്കിസ്ഥാന് ഒരു അവകാശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും അസദുദ്ദീന്‍ ഒവൈസി ഉത്തര്‍പ്രദേശിലെ റാലിയില്‍ രൂക്ഷമായ മറുപടി. മലാല യൂസഫ് സായിക്ക് വെടിയേറ്റ സംഭവമടക്കം ഓര്‍മ്മിപ്പിച്ചായിരുന്നു ഒവൈസിയുടെ മറുപടി.

പാക്കിസ്ഥാന്‍ അവരുടെ കാര്യം നോക്കിയാല്‍ മതിയെന്നും ഇന്ത്യയിലെ കാര്യങ്ങള്‍ ഇവിടുള്ളവര്‍ നോക്കുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. മലാലയെ സംരക്ഷിക്കാന്‍ കഴിയാത്ത രാജ്യം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാന്‍ വരേണ്ടതില്ല. അവിടുത്തെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ട രാജ്യം ഇപ്പോള്‍ ഇന്ത്യയെ പഠിപ്പിക്കാന്‍ നോക്കുകയാണെന്നും അതിന്റെ ആവശ്യമില്ലെന്നും മലാലയെ അവിടെവെച്ച് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചത് ചൂണ്ടികാട്ടി ഒവൈസി പറഞ്ഞു.

Top