തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കേസ് പരിഗണിക്കുക.ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണി ചെയിന്‍ തട്ടിപ്പ് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ്.

ഹൈറിച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തൃശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് എസ്ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിനോ അന്വേഷണ ഏജന്‍സികള്‍ക്കോ കൈമാറാനാണ് നിര്‍ദേശം. ഹൈറിച്ചിന് രാജ്യത്താകമനം 680 ഷോപ്പുകളുണ്ടെന്നും 1.63 കോടി ഉപഭോക്താക്കള്‍ ഉണ്ടെന്നും കണ്ടെത്തലുണ്ട്.കേസില്‍ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കമ്പനി ഉടമ പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരെ കേസില്‍ പ്രതിചേര്‍ത്തു. ക്രിപ്‌റ്റോ കറന്‍സി വഴി 482 കോടി രൂപ പ്രതികള്‍ സമാഹരിച്ചിരുന്നു.

ഇ.ഡി. അന്വേഷണത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. പ്രതികള്‍ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഇ ഡി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിക്ക് കേരളത്തില്‍ 78 ശാഖകളും ഇന്ത്യയില്‍ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിപ്‌റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയുണ്ട്. നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതല്‍ സമയവും വേണമെന്നും ചേര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

Top