തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുകയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്ത 3 അധ്യാപകര്‍ക്കും അതിന് കൂട്ടുനിന്ന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിനും സസ്പെന്ഷന്. കാസര്‍ഗോഡ് നീലേശ്വരം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ‌് സൂപ്രണ്ടുമായിരുന്ന കെ റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ‌് പി കെ ഫൈസല്‍, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ‌് നിഷാദ് വി മുഹമ്മദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഈ സ‌്കൂളിലെ രണ്ടു വിദ്യാർഥികൾക്കുവേണ്ടി രണ്ടാം വർഷ ഇംഗ്ലിഷ‌് പരീക്ഷയും രണ്ടു വിദ്യാർഥികൾക്കായി ഒന്നാം വർഷ കംപ്യൂട്ടർ പരീക്ഷയും ഓഫിസിലിരുന്ന് എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണു കണ്ടെത്തിയത‌്. ഇവർക്കെതിരെ ആൾമാറാട്ടത്തിന് ഉൾപ്പെടെ കേസ് എടുക്കുന്നതിനു പൊലീസിൽ പരാതി നൽകും.
മൂല്യനിർണയത്തിനിടെയാണു ക്രമക്കേട് ശ്രദ്ധയിൽപെട്ടത‌്. വിദ്യാർഥികളുടെ ഉത്തരക്കടലാസിലെ കയ്യക്ഷരം സമാനമാണെന്നു കണ്ടാണു സംശയം തോന്നിയത്. തുടർന്ന് ഇതേ വിദ്യാർഥികൾ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ മറ്റു ക്യാംപുകളിൽനിന്നു വരുത്തി നോക്കി. അതോടെ ഈ പരീക്ഷ എഴുതിയതു വിദ്യാർഥികളല്ലെന്നു വ്യക്തമായി. കയ്യക്ഷരം നേരിട്ടു പരിശോധിക്കുന്നതിനു വിദ്യാർഥികളെയുമായി തലസ്ഥാനത്ത് ഹാജരാകാൻ പരീക്ഷാ സെക്രട്ടറി ഡോ. എസ്.എസ്.വിവേകാനന്ദൻ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല.
പ്രിൻസിപ്പലും ഡപ്യൂട്ടി ചീഫും മാത്രമാണ‌് എത്തിയത‌്. ആരോപണ വിധേയനായ അധ്യാപകൻ ഒഴിഞ്ഞു മാറി. തുടർന്നു നടത്തിയ പരിശോധനയിൽ അധ്യാപകൻ ചീഫ‌് സൂപ്രണ്ടിന്റെ ഉൾപ്പെടെ സഹായത്തോടെ സ‌്കൂൾ ഓഫീസിലിരുന്ന‌് എഴുതുകയായിരുന്നുവെന്നു തെളിഞ്ഞു. രണ്ടു കുട്ടികളും ഈ സമയത്തു പരീക്ഷാ ഹാളിലുണ്ടായിരുന്നു.