ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് ഉയര്‍ന്ന മദ്യവില പ്രാബല്യത്തില്‍

തിരുവനന്തപുരം: മദ്യത്തിന്റെ വില്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. നാല് ശതമാനം നികുതിയാണ് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പാസാക്കിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ പൊതുവില്‍പ്പന നികുതി ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഇതോടെ ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് ഉയര്‍ന്ന മദ്യവില പ്രാബല്യത്തില്‍ വരും.വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം നികത്താനാണ് വില കൂട്ടുന്നത്.

മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ബില്‍ പാസാക്കിയിരുന്നു. ജനുവരി ഒന്ന് മുതല്‍ മദ്യവില കൂട്ടുന്നതിനും വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം ലഭിക്കുന്നതിനാണ് ബില്‍ കൊണ്ടുവന്നത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടതോടെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും.

നികുതി വര്‍ധനവിനെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പാവപ്പെട്ടവര്‍ക്ക് മേല്‍ മദ്യവിലവര്‍ധന അടിച്ചേല്‍പിക്കുന്ന സമീപനം ശരിയല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം മദ്യവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പൊതു വില്‍പ്പന നികുതി നാല് ശതമാനം മാത്രമാണ് വര്‍ധിപ്പിക്കുന്നത്. ഒമ്പത് ബ്രാന്‍ഡുകള്‍ക്ക് വില കൂടും. ഇതില്‍ എട്ട് ബ്രാന്‍ഡുകള്‍ക്ക് 10 രൂപയും ഒരു ബ്രാന്‍ഡിന് 20 രൂപയുമാണ് വര്‍ധിക്കുന്നത്.

Top