മരട് വിഷയം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുവാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മരടിലെ ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ പുതിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുവാന്‍ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്. ഫ്‌ളാറ്റിലെ താമസക്കാരനായ പോള്‍ എം.കെയാണ് കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്.

മരടിലെ ഫ്ളാറ്റ് കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതു വരെയെടുത്ത നടപടികളാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നായിരുന്നു കോടതിയുടെ താക്കീത്.

മരട് കേസ് 23ന് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കാനുള്ള നീക്കങ്ങളും തുടരുന്നുണ്ട്. സര്‍ക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് തുഷാര്‍ മേത്ത നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി അക്യുറേറ്റ് ഡിമോളിഷേസ് എന്ന കമ്പനി രംഗത്തെത്തിയിരുന്നു. രണ്ടു മാസത്തിനുള്ളില്‍ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്നും മുപ്പത് കോടി രുപ ചിലവ് വരുമെന്നുമായിരുന്നു ബംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചത്.

മലിനീകരണം ഉണ്ടാവില്ലെന്നും കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ തുടങ്ങാമെന്നും ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലല്ലെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top