ഉറപ്പ് ലംഘിച്ച് സര്‍ക്കാര്‍ ; പുതുവൈപ്പില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്

കൊച്ചി: എറണാകുളം പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന സമരം വീണ്ടും ശക്തമാകുന്നു. സമരക്കാരുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നുവെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം പുനരാരംഭിച്ചത്.

പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍ എല്‍പിജി സംഭരണി സ്ഥാപിക്കുന്നതിനെതിരെ നാല് മാസമായി നടന്നുവരുന്ന സമരം കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. puthuvype

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കുമെതിരെ പൊലീസ് അക്രമം അഴിച്ചുവിട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും അതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉറപ്പ് നല്‍കി.

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുമ്പോള്‍ ചര്‍ച്ച നടത്താമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശ്‌നിയാഴ്ച ചര്‍ച്ച നടന്നില്ല.

ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജംങ്ഷനില്‍ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭപരിപാടികളും സമരക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ മുതല്‍ പുതുവൈപ്പില്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തുകയും പോലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്.

Top