കെ.എസ്.ആർ.ടി.സി യൂണിയനുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മിന്നൽ പണിമുടക്ക് നടത്തിയതിന് കെ.എസ്.ആർ.ടി.സി യൂണിയനുകൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. യൂണിയനുകൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. ജൂൺ 26ന് നടത്തിയ മിന്നൽ പണിമുടക്കിലാണ് വിമർശനം. ചെറിയ നടപടി പോരാ. സർവീസിൽ നിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സിയോട് നിലപാട് അറിയിക്കാനും കോടതി നിർദേശിച്ചു.‌‌ പണിമുടക്ക് നടത്തിയവരിൽ നിന്നും കടുത്ത പിഴ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

കെ.എസ്.ആര്‍.ടി.സിയെ നിയന്ത്രിക്കുന്നത് യൂണിയന്‍ അല്ലല്ലോ, മാനേജ്‌മെന്റ് അല്ലേ എന്ന് കോടതി ചോദിച്ചു. ഷെഡ്യൂളുകള്‍ മുടക്കുകയല്ല വേണ്ടത്. രാവിലെ പോയിട്ട് വണ്ടി ഓടിക്കാന്‍ പറ്റില്ലെന്ന് പറയുന്നു. ഇതൊക്കെ എന്താണെന്ന് കോടതി ചോദിച്ചു. ഇങ്ങനെ മിന്നല്‍ പണിമുടക്ക് നടത്താന്‍ എങ്ങനെ സാധിക്കുന്നു എന്നും യൂണിയനുകളോട് ചോദിച്ചു. ഈ പ്രശ്‌നത്തെ ന്യായീകരിക്കാനാവില്ല. കാട്ടക്കടയിലെ ഒരു സംഭവം മാത്രം മതി ജനങ്ങള്‍ ജീവനക്കാര്‍ക്കെതിരെ തിരിയാനെന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി.

തിരുവനന്തപുരത്ത് നാല് ഡിപ്പോകളിലായിരുന്നു ജൂൺ 26ന് പണിമുടക്ക്. സര്‍വീസുകള്‍ റീ-ഷെഡ്യൂള്‍ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പണിമുടക്ക്.നേരത്തെ, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നല്‍കണമെന്ന കാര്യത്തില്‍ ഹൈക്കോടതി ശക്തമായ നിലപാടെടുത്തിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.

Top