മാസപ്പടി വിവാദത്തില്‍ അന്വേഷണം നടക്കുന്നതാണ് നല്ലത് ;ഹൈക്കോടതി

കൊച്ചി: മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്ലിന്റെ ഇടപാടുകള്‍ അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി. സിഎംആര്‍എല്ലിന് എതിരായ അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. അനുബന്ധ സ്ഥാപനം എന്ന നിലയിലാണ് കെഎസ്ഐഡിസിയിലേക്ക് അന്വേഷണം വന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. വിശദീകരണത്തിനായി കെഎസ്ഐഡിസി സാവകാശം തേടിയിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി.

അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്ഐഡിസി പറഞ്ഞു. സിഎംആര്‍എല്ലിന്റെ ദൈനംദിന ഇടപാടുകളുമായി ബന്ധമില്ല. അന്വേഷണം സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുമെന്നും കെസ്ഐഡിസി കോടതിയില്‍ പറഞ്ഞു. എസ്എഫ്ഐഒയെ കുറിച്ച് ആശങ്കയെന്തിനാണെന്ന് കെഎസ്ഐഡിസിയോട് കോടതി ചോദിച്ചു.

കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുന്നതെന്തു കൊണ്ടെന്ന് കെഎസ്ഐഡിസിയോട് കോടതി ചോദിച്ചു. ഈ ഘട്ടത്തില്‍ ഒരു ഉത്തരവും പുറപ്പെടുവിക്കില്ല. കെഎസ്ഐഡിസി ഉദ്ദേശ ശുദ്ധി വ്യക്തമാക്കണമെന്നുള്ള കോടതിയുടെ ചോദ്യത്തിന് മറുപടിയായി സിഎംആര്‍എല്ലിനും മറ്റുള്ളവര്‍ക്കുമെതിരായ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്ന് കെഎസ്ഐഡിസി പറഞ്ഞു.

Top