മഞ്ചേശ്വരം കേസ്: ഹര്‍ജി പിന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചു

കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കാനായി, ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്. അതേസമയം കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ കെ. സുരേന്ദ്രന്‍ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.

ഇതേടെ അടക്കമുള്ള മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കും. പി.ബി അബ്ദുറസാഖ് മരിച്ച് ആറുമാസമായിട്ടും ഇവിടെ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത് സുരേന്ദ്രന്റെ ഹര്‍ജിയെ തുടര്‍ന്നാണ്. 87 വോട്ടുകള്‍ക്ക് തന്നെ തോല്‍പ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. സിപിഎമ്മും മുസ്ലീം ലീഗും ചേര്‍ന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രന്‍ നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ അന്തരിച്ചത്.

Top