പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി

kerala hc

കൊച്ചി: പി.എസ്.സി.യുടെ എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണ (കെ.എ.ടി) ലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ ഉത്തരവ് നിയമപരമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

എല്ലാ ജില്ലകളിലേയും വകുപ്പ് മേധാവികള്‍ എല്ലാ എല്‍ ജി എസിന്റെ വകുപ്പുകളിലേയും ഒഴിവുകള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഓരോ ഓഫീസുകളുടേയും ആസ്ഥാനങ്ങളായുള്ള ഡയറക്ടേറേറ്റുകളിലെ ഒഴിവുകള്‍ പി എസ് സി ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിലെ നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഉത്തരവ് റദ്ദാക്കിയത്. ഓരോ ജില്ലകളില്‍ നിന്നുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ഹര്‍ജികള്‍ പരിഗണിക്കാനും ട്രിബ്യൂണലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (എല്‍.ജി.എസ്.) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പി.എസ്.സി.യുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഓഗസ്റ്റ് നാലിന് റദ്ദാകുന്ന എല്‍.ജി.എസ്. റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടണമെന്നായിരുന്നു കെ.എ.ടി. ഉത്തരവ്.

Top