നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തളളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തളളി. ഇത് ആറാം തവണയാണ് പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി കോടതി തളളുന്നത്. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് പള്‍സര്‍ സുനി.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നിരവധി തവണയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയത്. ഇതിനിടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പള്‍സര്‍ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇത്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ വര്‍ഷങ്ങളായി ജയിലില്‍ തുടരുകയാണ് പള്‍സര്‍ സുനി. നടന്‍ ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ കയറ്റി ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോയെടുക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്.

നടിയെ ആക്രമിച്ച കേസില്‍ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഒഴിവാക്കാന്‍ തീരുമാനമായിരുന്നു. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹൈക്കോടതി മാറ്റിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ കേസില്‍ കോടതിയെ സഹായിക്കുന്നതിനായി കഴിഞ്ഞദിവസമാണ് രഞ്ജിത്ത് മാരാരെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.

Top