ബേലൂർ മഖ്നയെ മയക്കുവെടിവെക്കാൻ കർണാടകയുമായി ചേർന്ന് കർമപദ്ധതി തയ്യാറാക്കാൻ കോടതി

കൊച്ചി: ബേലൂര്‍ മഖ്‌ന എന്ന കാട്ടാനയെ മയക്കുവെടിവെക്കാന്‍ കര്‍ണാടകയുമായി ചേര്‍ന്ന് സംയുക്ത കര്‍മപദ്ധതി തയ്യാറാക്കാന്‍ കേരള ഹൈക്കോടതി ഉത്തരവ്. വയനാട്ടിലെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാല്‍ ഉചിതമായ സ്ഥലത്തുവെച്ച് മയക്കുവെടിവെക്കാമെന്ന് കോടതി പറഞ്ഞു. അതേസമയം, ആനയെ വെടിവെച്ചുകൊല്ലാന്‍ കളക്ടര്‍ക്ക് ഉത്തരവ് നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു.

ആനശല്യവും വന്യമൃഗശല്യവും കൂടിവരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, കേരള, കര്‍ണാടക വനംവകുപ്പുകള്‍ സംയുക്തമായി ഒരു സമിതി രൂപവത്കരിക്കണമെന്നും വന്യജീവി ശല്യം തടയുന്നതിന് സംയുക്തമായി നീങ്ങണമെന്നും കോടതി പറഞ്ഞു.ബേലൂര്‍ മഖ്‌ന എന്ന ആന ആളെ കൊല്ലിയായി മാറിയ ഘട്ടത്തില്‍ വന്‍തോതില്‍ പ്രക്ഷോഭം ഉയര്‍ന്നിരുന്നു. ആനയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ന്നു. തുടര്‍ന്ന് ജനങ്ങളുടം വികാരം വയനാട് കളക്ടര്‍ കോടതിയില്‍ അറിയിച്ചു. സി.ആര്‍.പി.സി. 131 പ്രകാരം വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും കളക്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, ആനയെ വെടിവെച്ചുകൊല്ലാന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവിടാന്‍ നിയമപരമായി സാധ്യമല്ലെന്ന് കോടതി പറഞ്ഞു.

നിലവിലെ ഓപ്പറേഷന് ചില തടസ്സങ്ങളുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉള്‍ക്കാട്ടിലേക്ക് കടന്ന് ആനയെ മയക്കുവെടി വെക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കാര്‍ണാടക അതിര്‍ത്തിയിലേക്ക് ആന നീങ്ങിയാല്‍ അവിടെച്ചെന്ന് മയക്കുവെടിവെക്കാന്‍ കേരള വനംവകുപ്പിന് നിയമപരമായി സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആനയെ പിടികൂടാന്‍ വനംവകുപ്പ് കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കര്‍ണാടക വനംവകുപ്പുമായി ചേര്‍ന്ന് ഒരു സംയുക്ത കര്‍മപദ്ധതി തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആന കര്‍ണാടക വനാതിര്‍ത്തിയിലേക്കും കേരള വനാതിര്‍ത്തിയിലേക്കും മാറിമാറി സഞ്ചരിക്കുകയാണ്. ഇത് മയക്കുവെടി വെക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Top