കേന്ദ്രം പണം തരുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ പേര് ഒഴിവാക്കൂ; സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. കേന്ദ്രവും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്തിന് പണം നല്‍കണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ജീവനക്കാര്‍ക്ക് ബാധ്യത ഉണ്ടാക്കുന്നത്. കേന്ദ്രം പണം തരുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേര്‍സ് സ്‌കീം എന്നാക്കു എന്നും കോടതി പറഞ്ഞു.

സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കിയതില്‍ പ്രധാന അധ്യാപകര്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനം ഉടന്‍ കൊടുക്കാന്‍ തീരുമാനം ആയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എണ്‍പത്തി ഒന്ന് കോടി എഴുപത്തി മൂന്ന് ലക്ഷം രൂപയാണ് വിതരണം ചെയ്യുക.

163 കോടിരൂപയുടെ കുടിശ്ശിക ലഭിക്കാന്‍ നടപടി ആവശ്യപ്പെട്ട് അധ്യപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സംസ്ഥാനത്തെ പ്രധാനഅധ്യാപകര്‍ക്കുള്ള കുടിശ്ശിക മുഴുവന്‍ ലഭ്യമാക്കണമെന്ന് സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിഹിതം വൈകിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Top