ഹൈക്കോടതി അടച്ചിടില്ല; പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടികുറക്കാന്‍ തീരുമാനം

കൊച്ചി: ഒരു ജഡ്ജി അടക്കം 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയ സാഹചര്യമുണ്ടെങ്കിലും ഹൈക്കോടതി അടക്കേണ്ടെന്ന് തീരുമാനം.
ജസ്റ്റിസ് സുനില്‍ തോമസ് അടക്കം 26 ജീവനക്കാരാണ് ക്വാറന്റൈനില്‍ പോയത്.ഇതോടെ പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഭരണ നിര്‍വഹണ സമിതി, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്, അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടിയന്തര യോഗം ചേര്‍ന്നാണ് കോടതി അടച്ചിടേണ്ട എന്ന തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്.കോവിഡ് പോസിറ്റീവായിട്ടുള്ള ഒരു പൊലീസുകാരന്‍ ഹൈക്കോടതിയിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. കൂടാതെ ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണമെന്ന് അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.

കേസ് മൊത്തത്തില്‍ പരിഗണിക്കാതിരിക്കുന്ന സാഹചര്യമില്ല. കേസുകളുടെ എണ്ണം കുറയ്ക്കും. അഭിഭാഷകരേയും മറ്റും കോടതിയിലേയ്ക്ക് വരാനായി നിര്‍ബന്ധിക്കില്ല. അവരുടെ അസാന്നിധ്യത്തില്‍ കേസുകള്‍ മാറ്റിവയ്ക്കുകയായിരിക്കും ചെയ്യുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ പരിഗണിച്ചിരുന്നു. ഇതോടെയാണ് പൂര്‍ണമായി അടച്ചിടേണ്ടതില്ലെന്ന് തീരുമാനമായത്.

Top