കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കുന്ന മലയാളം സിനിമക്കെതിരെയുള്ള ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.’മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത സിനിമകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ച് എട്ട് സംവിധായകരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാനസര്‍ക്കാരിനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെലക്ഷന്‍ കമ്മിറ്റിക്കും നോട്ടീസ് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.
‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത 14 ചിത്രങ്ങളില്‍ എട്ടെണ്ണം വാണിജ്യ സിനിമകളാണ്. തിയേറ്ററുകളിലും മറ്റും പ്രദര്‍ശനവിജയം നേടിയ ഈ സിനിമകള്‍ തിരഞ്ഞെടുത്തത് നിയമപരല്ലെന്നും വാദങ്ങൾ ഉണ്ട്.
സെലക്ഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കിയതും സിനിമകള്‍ തിരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്നാണ് പ്രഖ്യാപിക്കണം, കമ്മിറ്റിയിലുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ ഒഴിവാക്കി ചിത്രങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കണം, മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് സ്റ്റേ ചെയ്യണം എന്നിവയാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.
ഡോ. സുനില്‍കുമാര്‍ സുകുമാരന്‍, സതീഷ് ബാബുസേനന്‍, പ്രതാപ് ജോസഫ്, സന്തോഷ് ബാബുസേനന്‍, വേണുനായര്‍, വിനോദ് കൃഷ്ണ, സജാസ് റഹ്മാന്‍, സിദ്ദീഖ് പറവൂര്‍ എന്നീ സംവിധായകരാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്.