കൊച്ചിയിൽ വെള്ളക്കെട്ടുണ്ടാകുമ്പോള്‍ കോര്‍പ്പറേഷന്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം; ഹൈക്കോടതി

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് കൊച്ചി നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കെയാണ് കോടതിയുടെ നിര്‍ദേശം. എം.ജി റോഡിലെ കാനകള്‍ ഉടന്‍ വൃത്തിയാക്കണമെന്ന് കൊച്ചി കോര്‍പ്പറേഷനും പി.ഡബ്ല്യൂ.ഡിയ്ക്കും കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായിരുന്നു. തുടര്‍ന്ന് കോടതി വിഷയം പരിഗണിച്ച സാഹചര്യത്തില്‍ കോര്‍പ്പറേഷനെതിരേ കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. വെള്ളക്കെട്ടില്ലാത്ത സമയങ്ങളില്‍ പ്രശംസ പറ്റുന്നതിന് കോര്‍പ്പറേഷന്‍ തയ്യാറാണ്. അതേസമയം, വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

മാധവ ഫാര്‍മസി ജങ്ഷന്‍ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശങ്ങളിലെ കാനകള്‍ വൃത്തിയാക്കണം. ഹോട്ടലില്‍ നിന്നുള്ള മലിനജലവും മാലിന്യവും കാനകളിലേക്ക് തള്ളുന്നത് വലിയ പ്രശ്നമാണ്. ഇക്കാര്യം കോര്‍പ്പറേഷന്‍ പരിശോധിച്ച് കൃത്യമായ നടപടി എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

റെയില്‍വേ കള്‍വര്‍ട്ടുകള്‍ കൊച്ചി നഗരത്തിലുണ്ട്. ഇവിടങ്ങളില്‍ വെള്ളം ഒഴുകിപോകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍വേ ട്രാക്കിന്റെ അടിയിലൂടെ കാനകളുണ്ട്. ഇവ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് റെയില്‍വേയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

Top