മദ്യം വാങ്ങാന്‍ വരുന്നവരോട് പെരുമാറുന്നത് കന്നുകാലികളെപ്പോലെയെന്ന് ഹൈക്കോടതി

kerala hc

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്ന് ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ചോദ്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു.

കടകളില്‍ പോകുന്നവര്‍ വാക്‌സീന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും കോടതി പറഞ്ഞു. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്‌സീന്‍ എടുത്ത രേഖയോ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്‌സീന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്‌സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്‌സീന്‍ എടുക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ മറുപടി നല്‍കണം. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

 

Top