പൊലീസിന്റെ മോശം പെരുമാറ്റത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: പൊലീസിന്റെ മോശം പെരുമാറ്റത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. എത്ര പറഞ്ഞാലും പൊലീസ് പെരുമാറ്റ രീതി മാറ്റാന്‍ തയ്യാറാവുന്നില്ല. കൊളോണിയില്‍ മനോഭാവവും സംവിധാനവുമാണ് ഇപ്പോഴും കേരളാ പൊലീസ് പിന്തുടരുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പൊലീസിന്റെ മോശം പെരുമാറ്റത്തിനെതിരെയുളള പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

കൊവിഡ് ഡ്യൂട്ടിയിലിരിക്കെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടും പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌കൊണ്ട് നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ടും സര്‍ജനുമായ ഡോ. നെബു ജോണ്‍ നല്‍കിയ ഹര്‍ജിയുള്‍പ്പെടെ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വീണ്ടും ചൂണ്ടിക്കാണിച്ചത്. ശക്തി കുളങ്ങര സിവില്‍ പൊലീസ് ഓഫിസര്‍ ജയകുമാറാണ് ഡോക്ടറോട് മോശമായി പെരുമാറിയത്.

ഇതിനെതിരെ കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കും സൗത്ത് സോണ്‍ ഐ ജിക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് പരാതി. ഇതില്‍ വിശദീകരണം തേടിയപ്പോള്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയും കോടതി വിമര്‍ശിച്ചു. സംഭവത്തെക്കുറിച്ച് സത്യസന്ധമായി അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഒക്ടോബര്‍ ആദ്യവാരം വീണ്ടും പരിഗണിക്കും.

Top