വന്ദനദാസിന്റെ കൊലപാതകം: കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊച്ചി: ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാന്‍ ഡി ജി പിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചില പൊലീസുകാരുടെ പങ്ക് അന്വേഷിച്ചില്ലെന്ന ആക്ഷേപം പരിശോധിക്കണമെന്നും ഹൈക്കേടതി നിര്‍ദ്ദേശിച്ചു. വന്ദന ദാസിന്റെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കേടതി നടപടി. വന്ദന ദാസിന്റെ രക്ഷിതാക്കളെ കൂടി കേട്ട ശേഷം രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കേടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി, കൊല്ലം റൂറല്‍ എസ് പി കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബേബി മോഹന്‍, ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാല്‍ എന്നിവക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഡിഐജി ആര്‍ നിശാന്തിനി ഉത്തരവിടുകയും ചെയ്തു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാര്‍ത്ഥം മാറിനിന്നെന്നായിരുന്നു റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഇക്കഴിഞ്ഞ മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

Top