ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’യില്‍ നിയമ ലംഘനം നടന്നിട്ടില്ല എന്ന് ഹൈക്കോടതി

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’യില്‍ നിയമ ലംഘനം നടന്നിട്ടില്ല എന്ന് ഹൈക്കോടതി. സിനിമ എന്നത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആണെന്നും അതില്‍ കോടതിയ്ക്ക് കൈകടത്താന്‍ സാധിക്കില്ലെന്നും അറിയിച്ചു.

ചുരുളി ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി.

സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ എങ്ങനെയാണ് കോടതി ആവശ്യപ്പെടുക? ആ ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയാണ് സംസാരിക്കുന്നത്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ പ്രഥമ ദൃഷ്ട്യാ ക്രിമിനല്‍ കുറ്റം നന്നതായി തോന്നുന്നില്ലന്നും കോടതി വ്യക്തമാക്കി.

സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡ് ക്രിമിനല്‍ നടപടിക്രമം ലംഘിച്ചെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്നാല്‍ സിനിമയുടെ പ്രമേയത്തെക്കുറിച്ചല്ല മറിച്ച്‌ ചില രംഗങ്ങളെ കുറിച്ച്‌ മാത്രമാണ് പരാതിയൊന്നും കോടതി ചൂണ്ടിക്കാട്ടി.

സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനാല്‍ തന്നെ ആരെയും സിനിമ നിര്‍ബന്ധിച്ച്‌ കാണിക്കുന്നില്ല എന്നും കോടതി വിലയിരുത്തി. സിനിമയില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി ഡിജിപി നിര്‍ദേശം നല്‍കി. കേസില്‍ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

Top