ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ഡോ. ഷഹനയുടെ ആത്മഹത്യാ കേസിലെ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. ഡോ. ഷഹന സമര്‍ത്ഥയായ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. അറസ്റ്റിലായ സാഹചര്യത്തില്‍ കോളേജില്‍ നിന്ന് പുറത്താക്കിയെന്ന റുവൈസിന്റെ അഭിഭാഷകന്റെ വാദത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

സ്ത്രീധനം ഒരുകാരണവശാലും ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് അറസ്റ്റ് എന്ന് പറയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഡോ.റുവൈസ്. അറസ്റ്റിലായതിന് പിന്നാലെ നല്‍കിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

സ്ത്രീധന നിരോധന നിയമം അനുസരിച്ച് ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ല എന്നാണ് ഡോ. റുവൈസിന്റെ വാദം. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സര്‍ക്കാരിന് പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസിലെ മറ്റൊരു പ്രതിയും ഡോ. റുവൈസിന്റെ പിതാവുമായ അബ്ദുല്‍ റഷീദിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

Top