മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ഐ ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ഐ ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാന്‍ ആവില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. ആരോപണം പിന്‍വലിക്കാനുള്ള അപേക്ഷ പരിഗണിച്ചപ്പോഴായിരുന്നുണ് വിമര്‍ശനം. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് സമര്‍പ്പിക്കണമെന്നും ഐ ജിയോട് കോടതി നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഉന്നയിച്ചത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കം പോലും തീര്‍പ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം തന്റെ അറിവോടെ അല്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തത് ആണെന്നായിരുന്നു ഐ ജി ലക്ഷ്മണ പിന്നീട് പറഞ്ഞത്. ഈ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകന്‍ മുഖേന ആണ് ഐജി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയത്.

Top