High Court-anticipatory bail plea of ​​Pulsar Sunil

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി അങ്കമാലിയിലെ തന്റെ വീട്ടില്‍ പള്‍സര്‍ സുനി നേരിട്ടെത്തി മുന്‍കൂര്‍ ജാമ്യത്തിനുളള വക്കാലത്ത് ഒപ്പിട്ടു നല്‍കിയെന്നാണ് അഭിഭാഷകനായ ഇ.സി. പൗലോസ് കഴിഞ്ഞ ദിവസം അറിയിച്ചത്. നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നുമുളള വാദമാവും സുനി കോടതിയില്‍ ഉയര്‍ത്തുക.

അതേസമയം, കേസിന്റെ ഗൗരവം കണക്കിലെടുത്ത് സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന വാദം ഉയര്‍ത്തി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. എന്നാല്‍ മുന്‍കൂര്‍ ജാമ്യം കോടതിയുടെ പരിഗണനയ്ക്കെത്തും മുന്‍പ് സുനി പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുനിയുടെ ഒളിയിടത്തെ പറ്റി കൃത്യമായ സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം സൂചന നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ സുനിയുടെ കൂട്ടു പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അഭിഭാഷകന്‍ മുഖേന സുനി കോടതിയില്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നടിയെ ഭീഷണിപ്പെടുത്തി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഈ ഫോണിലുണ്ടോ എന്നു സ്ഥിരീകരിക്കാന്‍ കോടതിയുടെ അനുവാദത്തോടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യവും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

Top