സ്വകാര്യകമ്പനിയോട് ഇത്ര താല്‍പര്യം എന്തിന്; എ.കെ ശശീന്ദ്രനെതിരെ ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതിന് സ്വകാര്യകമ്പനിക്കുവേണ്ടി ഇടപെട്ട ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി പര്‍ച്ചേസില്‍ മന്ത്രി ഇടപെട്ടതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതിന് സ്വകാര്യ കമ്പനിയെ പരിഗണിക്കണമെന്ന് എം.ഡിക്ക് മന്ത്രി കത്ത് നല്‍കിയത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. കരാറില്‍ മന്ത്രിയുടെ പ്രത്യേക താല്‍പര്യം എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മൈക്രോ എഫ്എക്‌സ് എന്ന കമ്പനിയില്‍ നിന്ന് ടിക്കറ്റ് മെഷീന്‍ വാങ്ങണമെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി എം.ഡി തച്ചങ്കരിക്ക് മന്ത്രി കത്ത് അയച്ചത്.

എന്നാല്‍ ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതിന് ടെണ്ടര്‍ നടപടികളുമായി കെ.എസ്.ആര്‍.ടിസി മുന്നോട്ടുപോയി. ഇതിനിടെ കരാറില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് മൈക്രോ എഫ്എക്‌സ് കമ്പനി പുറത്തായി. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ മന്ത്രി അവര്‍ക്ക് അനുകൂലമായി നല്‍കിയ കത്തും ഉണ്ടായിരുന്നു.

സ്വകാര്യ കമ്പനിയെ പ്രത്യേകം പരിഗണിക്കണമെന്നായിരുന്നു മന്ത്രി നല്‍കിയ കത്തിലെ ഉള്ളടക്കം. ഇത് ചോദ്യം ചെയ്ത കോടതി, കരാറില്‍ മന്ത്രിക്ക് പ്രത്യേക താത്പര്യം എന്താനാണെന്ന് വ്യക്തമാക്കണമെന്നു നിര്‍ദേശിച്ചു.

കത്ത് വെറുതെ നല്‍കിയതാണെന്നും ഗൗരവമായി എടുക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശം നല്‍കി.

Top