ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നു പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെളളിയാഴ്ച വിധി പറയും വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം.

ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വിജയ് പി. നായരുടെ മുറിയില്‍ കടന്നു കയറി ആക്രമിച്ചിട്ടില്ല. പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ വിജയ് പി. നായര്‍ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി. നായരുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന് കൈമാറിയിട്ടുണ്ട്. മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു.

Top