ശബരിനാഥിന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് ഹൈബി ഈഡൻ

ദില്ലി: ശബരിനാഥിന്റെ അറസ്റ്റിന് പിന്നിൽ സിപിഐഎം ഗൂഢാലോചനയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ചേർന്നുള്ള ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിൽ. വിമാനയാത്ര വിലക്കിന്‍റെ ജാള്യത മറയ്ക്കാനാണ് ഈ നടപടിയാണിതെന്നും ഹൈബി പ്രതികരിച്ചു. സംസ്ഥാനഭരണത്തിന്റെ വീഴ്ചകളും സ്വർണ കടത്ത് മറച്ചു വെക്കാനുള്ള നടപടിയാണിത്.

ഇ പി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഗുണ്ടയാണ് എന്ന് തെളിഞ്ഞുവെന്നും ജയരാജന് എതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണം എന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു. ഇ പി ജയരാജനെതിരായ നടപടിക്ക് പിന്നില്‍ ഹൈബി ഈഡന്‍റെ സ്വാധീനമാണെന്ന ഡിവൈഎഫ്ഐ നേതാവ് എ എ റഹീമിന്‍റെ ആരോപണത്തിനും ഹൈബി മറുപടി നൽകി. സംഭവത്തെക്കുറിച്ച് താന്‍ പരാതി നൽകി ട്വീറ്റ് ചെയ്തു എന്നത് സത്യമാണ്. നടപടി എടുപ്പിക്കാന്‍ അത്ര വലിയ സ്വാധീനം തനിക്കുണ്ടോയെന്നും ഹൈബി ചോദിച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ യാത്രാ വിലക്കിന് പിന്നിൽ കളിച്ചത് സിബിഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എംപി എന്നാണ് ഹൈബിയെ പരോക്ഷമായി സൂചിപ്പിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം പറഞ്ഞത്. ഇൻഡിഗോയുടെ നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ചില കോൺഗ്രസ് എംപിമാർക്ക് കേന്ദ്ര മന്ത്രാലയങ്ങളിൽ ഉള്ള രഹസ്യ ബന്ധം ഉപയോഗിച്ചാണ് ഇ പി ജയരാജന് വിലക്ക് ഏർപ്പെടുത്തിയത്. സിബിഐ അന്വേഷണം നേരിടുന്ന ഈ കോൺഗ്രസ് എംപിയുടെ പോക്ക് മുൻഗാമി പോയ വഴിയെ തന്നെയാണ്. ഓപ്പറേഷൻ ലോട്ടസ് രാജ്യത്ത് ശക്തമാണ്. ഇനി എന്ത് നടക്കുമെന്ന് കാത്തിരുന്നു കാണാം. പഴയ ചങ്ങാതി പോയ വഴിക്ക് പുതിയ ചങ്ങാതി പോകാൻ പെട്ടിയെടുക്കുന്നോ എന്നാണ് സംശയമെന്നും എ എ റഹീം അഭിപ്രായപ്പെട്ടിരുന്നു.

Top