കൊച്ചി: ബ്രഹ്മപുരത്തെ തീയണയ്ക്കുന്നതിൽ കൊച്ചി നഗരസഭയും ജില്ലാ ഭരണകൂടവും പൂർണമായി പരാജയപ്പെട്ടുവെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. ആറ് ദിവസമായി തുടരുന്ന തീ ഇപ്പോഴും പൂർണമായി കെടുത്താനായിട്ടില്ല. ബയോവേസ്റ്റും ഇ വേസ്റ്റും ഇപ്പോഴും കത്തുന്നുണ്ട്. സംഭവത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി മേയർ അനിൽ കുമാർ രാജിവയ്ക്കണം. വായു മലിനീകരണത്തിൽ കൊച്ചി ദില്ലിയെ പിന്നിലാക്കിയിരിക്കുകയാണ്. മനുഷ്യ നിർമിത ദുരന്തമാണ് ബ്രഹ്മപുരത്തേത്, ഇവിടെ തീപടരുമ്പോൾ സിപിഎം നേതാക്കളെല്ലാം പ്രതിരോധ ജാഥയുടെ തിരക്കിലാണ്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബ്രഹ്മപുരത്തെ അഗ്നിബാധയെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബു പറഞ്ഞു. പുക ശ്വസിച്ച് അസുഖബാധിതരായി ചികിത്സ തേടുന്നവരുടെ ചിലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും ബാബു ആവശ്യപ്പെട്ടു.