കേരള തീരത്തേക്ക് മത്തി തിരിച്ചെത്തുന്നു

കൊച്ചി: കേരള തീരങ്ങളില്‍ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി കോന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). തെക്കന്‍ കേരളത്തിന്റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് സിഎംഎഫ്ആര്‍ഐ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ പിടിക്കപ്പെട്ട മത്തിയുടെ വളര്‍ച്ചാപരിശോധന നടത്തിയപ്പോള്‍ ഇവ പ്രത്യുല്‍പാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ കണ്ടെത്തി. 14-16 സെ.മീ. വലിപ്പമുള്ള ഇവ പൂര്‍ണ പ്രത്യുല്‍പാദനത്തിന് സജ്ജമാകാന്‍ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, മുട്ടയിടാന്‍ പാകമായ വലിയ മത്തികള്‍ നിലവില്‍ കേരളതീരങ്ങളില്‍ തീരെ കുറവാണെന്നും സിഎംഎഫ്ആര്‍ഐയുടെ പഠനം വ്യക്തമാക്കുന്നു.

നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം (എംഎല്‍എസ്) 10 സെ.മീ. ആണെങ്കിലും പ്രതികൂലവും അസാധാരണവുമായ നിലവിലെ സാഹചര്യം പരിഗണിച്ച,് ഇപ്പോള്‍ ലഭ്യമായ മത്തിയെ പിടിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു.

ഇപ്പോള്‍ കാണുന്ന തരം ചെറിയ മത്തികളെ പിടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മത്തിയുടെ തിരിച്ചുവരവ് പരമാവധി വേഗത്തിലാക്കാമെന്ന് സിഎംഎഫ്ആര്‍ഐയില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിര്‍ദേശം ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Top