ഉത്രയുടെ കൊ​ല​പാ​ത​കം; ഭര്‍ത്താവ് സൂരജും സുഹൃത്തും അറസ്റ്റില്‍

കൊല്ലം: അഞ്ചലില്‍ സ്വദേശി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്പ് സുരേഷിനെയും അറസ്റ്റ് ചെയ്തു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഉത്രയുടെ ഭര്‍ത്താവ് സൂരജ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സൂരജിനെയും സുരേഷിനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. മേയ് ഏഴിനാണ് വിജയസേന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ കിടപ്പു മുറിയില്‍ പാമ്പു കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപയ്ക്കാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂര്‍ഖനെയാണ് വാങ്ങിയത്. അഞ്ചുമാസത്തിന്റെ തയാറെടുപ്പിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

അതേസമയം,യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നു റൂറല്‍ എസ്പി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Top