ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് അടിച്ചു; യുവതിക്ക് കാഴ്ച നഷ്ടമായി

മലപ്പുറം: ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് മലപ്പുറം കരിപ്പൂരില്‍ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കൊളത്തൂര്‍ സ്വദേശിനി നഫിയയുടെ പരാതിയില്‍ ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കണ്ണിനു പരിക്കേറ്റതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെന്നും 90 ശതമാനം കാഴ്ച പോയതായി പരിശോധനയില്‍ കണ്ടെത്തിയെന്നും യുവതി ആരോപിച്ചു. കണ്ണിന്റെ ഞരമ്പിന് ചതവുണ്ടായെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

കുളിമുറിയിലേക്ക് തോര്‍ത്ത് നല്‍കണമെന്ന് ഫിറോസ് ഖാന്‍ ആവശ്യപ്പെട്ടു. പിന്നാലെ തോര്‍ത്ത് നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അഞ്ചാമത്തെ അടി നഫിയയുടെ കണ്ണിനാണ് കൊണ്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തിന് പിന്നാലെയാണ് ഭര്‍ത്താവിനെതിരെ നഫിയ വാഴക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഇത് ആദ്യത്തെ സംഭവമല്ലെന്നും 2011 ല്‍ വിവാഹിതരായത് മുതല്‍ വിവിധ കാരണങ്ങള്‍ നിരത്തി ഗാര്‍ഹികപീഡന പതിവാണെന്നും യുവതി പരാതിയില്‍ പറയുന്നു. ഭാര്യയാണെന്ന പരിഗണനപോലും നല്‍കാറില്ലെന്നും നഫിയ ആരോപിക്കുന്നു. പരാതിക്ക് പിന്നാലെ ഭര്‍ത്താവിനും ഭര്‍തൃപിതാവ് മുഹമ്മദ്കുട്ടി, ഭര്‍തൃമാതാവ് സഫീയ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫിറോസ് ഖാനെ മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.

Top