ഹെലികോപ്ടര്‍ അപകടം; പൈലറ്റിന്റെ വീഴ്ചയെന്ന് ഡിജിസിഎ നിഗമനമെന്ന് യൂസഫലി

കൊച്ചി: കൊച്ചിയില്‍ ഹെലികോപ്ടര്‍ അപകടമുണ്ടായ സംഭവത്തില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചെന്നാണ് ഡിജിസിഎ നിഗമനമെന്ന് വ്യവസായി എം എ യൂസഫലി. പ്രതികൂല കാലാവസ്ഥയില്‍ ഹെലികോപ്ടര്‍ കൈകാര്യം ചെയ്യുന്നതില്‍ പൈലറ്റിന് വീഴ്ചയുണ്ടായി. സാങ്കേതിക തകരാറല്ല സംഭവിച്ചതെന്നും യൂസഫലി പറഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ 11നാണ് എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് എറണാകുളം പനങ്ങാടുളള ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്. കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. വീഴ്ചയുടെ ആഘാതത്തില്‍ ഹെലികോപ്റ്ററിന്റെ പ്രധാന ഭാഗം ചതുപ്പില്‍ ആഴ്ന്നുപോയി. പ്രദേശവാസികള്‍ സമയോചിതമായി രക്ഷപ്രവര്‍ത്തനം നടത്തിയതോടെയാണ് വന്‍ അപകടം ഒഴിവായത്.

അപകട സമയത്ത് യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറു പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു. അപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ യൂസഫലി നേരിട്ട് കണ്ട് നന്ദിയറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്ത വനിത പൊലീസ് ഓഫീസര്‍ ബിജിയെ കാണാനാണ് യൂസഫലി ആദ്യമെത്തിയത്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് പ്രഥമ ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയെയും യൂസഫലി നേരില്‍ ചെന്നുകണ്ടു.

Top