ഹെലികോപ്റ്റര്‍ വിവാദം; പവന്‍ ഹാന്‍സുമായി ഉണ്ടാക്കിയ ധാരണയില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം അമിത തുക നല്‍കിയാണ് ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത് ആക്ഷേപം ഉയര്‍ന്നിരുന്നതിനിടെ തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി.പവന്‍ ഹാന്‍സുമായി ഉണ്ടാക്കിയ ധാരണയില്‍ തെറ്റില്ലെന്നും . ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ വേണോയെന്ന ചോദ്യം ആപേക്ഷികം മാത്രമാണ്. നിലവില്‍ പൊലീസിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. ഇത് പ്രകൃതിദുരന്തങ്ങള്‍ പോലുള്ള അത്യാപത്തുകള്‍ക്ക് ഉപയോഗിക്കുമെന്നത് ഉറപ്പാണ്. അത്തരം അടിയന്തരസാഹചര്യങ്ങള്‍ വന്ന് കഴിഞ്ഞാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. ഇത് കഴിഞ്ഞ പ്രളയകാലത്തും, കനത്ത മഴ പെയ്ത സമയത്തും വ്യക്തമായതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം പവന്‍ ഹാന്‍സില്‍ നിന്നാണ് കേരളം ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്. പവന്‍ ഹന്‍സ് കമ്പനിയുമായുള്ള കരാര്‍ നടപടികളെല്ലാം ഇതിനോടകം പൂര്‍ത്തിയായി. മുഖ്യമന്ത്രി അന്തിമ അംഗീകാരം നല്‍കിയാല്‍ പതിനഞ്ചിന് ഹെലികോപ്റ്റര്‍ ശംഖുമുഖത്തെ ടെക്നിക്കല്‍ ഏരിയയില്‍ എത്തും.

അതേസമയം, 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. അതു തള്ളിയാണ് പവന്‍ ഹാന്‍സിനു കരാര്‍ നല്‍കിയത്.

കേരളം അമിത തുക നല്‍കിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത് എന്നതിനുള്ള തെളിവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേരളം ഒന്നരക്കോടിയോളം രൂപ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ വെറും എണ്‍പത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്.

Top