പാക്ക് അധീന കശ്മീരില്‍ മഞ്ഞിടിച്ചില്‍; 57 പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ഇസ്ലാമാബാദ്: പാക്ക് അധീന കശ്മീരിലെ നീലും താഴ്വരയില്‍ മഞ്ഞിടിച്ചിലില്‍ 57 പേര്‍ മരിച്ചു. നിരവധി പേര്‍ മഞ്ഞിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും പാക്ക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെക്കു-പടിഞ്ഞാറന്‍ ബലുചിസ്ഥാനില്‍ മഞ്ഞിടിച്ചിലില്‍ 17 പേര്‍ മരിച്ചു. സ്ഥിതിഗതികള്‍ ഗുരുതരമായതോടെ ഏഴ് ജില്ലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഞ്ഞ് വീഴചയില്‍ 41 വീടുകള്‍ക്ക് പരിക്കേറ്റതായും 35 വീടുകള്‍ തകര്‍ന്നതായും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയില്‍ മഞ്ഞുവീഴ്ച രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഫ്ഗാന്‍ അധീനപ്രവശ്യകളിലുണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

അതേസമയം ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറിലുണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ച് സൈനികര്‍ ഉള്‍പ്പടെ 10 പേര്‍ മരിച്ചുവെന്ന് കരസേന അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു ഇവിടെ മഞ്ഞുമലയിടിഞ്ഞത്. രണ്ടു ദിവസമായി വടക്കന്‍ കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.

Top