ബിഹാറില്‍ കനത്ത മഴയും ഇടിമിന്നലും; 24 മണിക്കൂറിനിടെ 83 മരണം

പട്‌ന: ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയിലും ഇടിമിന്നലിലും മരണം 83 ആയി വര്‍ധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്. ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13 പേരാണ് മരിച്ചത്. ഭംഗ, സിവാന്‍, മധുബനി, വെസ്റ്റ് ചന്പാരന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ദര്‍ഭംഗ, സിവാന്‍, മധുബനി എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അസമിലും സ്ഥിതി രൂക്ഷമാണ്. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 14 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായി 38000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മേഘാലയ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസവും മഴ കനയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ബിഹാറിലെ സ്ഥിതിഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Top