ഉത്തരേന്ത്യയില്‍ കനത്തമഴ തുടരുന്നു. ഹിമാചല്‍, കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 41 വര്‍ഷത്തിനിടെ ഏറ്റവും കനത്ത മഴയാണു ഡല്‍ഹിയിലുണ്ടായത്. പല റോഡുകളും വെള്ളക്കെട്ടുകാരണം അടച്ചിട്ടു. ഡല്‍ഹിയില്‍ ഇന്നു സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉത്തര റെയില്‍വേ 17 ട്രെയിനുകള്‍ റദ്ദാക്കി. 12 എണ്ണം വഴിതിരിച്ചുവിട്ടു. ദുരിതപ്പെയ്ത്തില്‍ 48 മണിക്കൂറിനിടെ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഡല്‍ഹി, രാജസ്ഥാന്‍, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 2 സൈനികരടക്കം 24 പേര്‍ മരിച്ചു.
ഹിമാചലില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുകയാണ്. 5 പേര്‍ മരിച്ചു. ടൂറിസ്റ്റ് കേന്ദ്രമായ മണാലി ഒറ്റപ്പെട്ടു. കുളുവില്‍ ബിയാസ് നദി കരകവിഞ്ഞ് ഒട്ടേറെ കാറുകള്‍ ഒഴുകിപ്പോയി. പാലങ്ങള്‍ തകര്‍ന്നു പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ജമ്മുവിലെ പൂഞ്ചില്‍ മലയോരമേഖലയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണു 2 സൈനികര്‍ ഒഴുക്കില്‍പെട്ടത്. പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തേലു റാം എന്നിവരാണു മരിച്ചത്. ദോഡയില്‍ ബസിനു മുകളിലേക്കു മണ്ണും കല്ലും വീണ് 2 പേര്‍ മരിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.അമര്‍നാഥ് യാത്ര ഭാഗികമായി പുനരാരംഭിച്ചു. രാജസ്ഥാനില്‍ മിന്നലേറ്റ് ദമ്പതികളും വെള്ളക്കെട്ടില്‍ മുങ്ങി 3 പേരും മരിച്ചു. പഞ്ചാബിലും കനത്ത നാശമുണ്ടായി. യുപിയില്‍ 5 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ കരോള്‍ബാഗില്‍ വീടിന്റെ ചുമരിടിഞ്ഞ് വീട്ടമ്മ മരിച്ചു.