മധ്യപ്രദേശില്‍ കനത്ത മഴ; ശവസംസ്‌കാര ചടങ്ങുപോലും നടത്താന്‍ ബുദ്ധിമുട്ടി ജനങ്ങള്‍

ഭോപ്പാല്‍: വടക്കന്‍ മധ്യപ്രദേശില്‍ കനത്ത മഴ തുടരുകയാണ്. ദിവസങ്ങളായി തുടരുന്ന മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടുമൂലം ശവസംസ്‌കാര ചടങ്ങുകള്‍പോലും നടത്താന്‍ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍.

വെള്ളിയാഴ്ച മരിച്ച കമര്‍ലാലിന്റെ മൃതദേഹം വെള്ളക്കെട്ടിലൂടെ ആളുകള്‍ ചുമന്നുകൊണ്ട് പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗുണ ജില്ലയിലെ ബാദൗരാ ജില്ലയിലാണ് സംഭവം. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതത്തിന്റെ പേരില്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഗ്രാമവാസികള്‍ ചേര്‍ന്നാണ് കമര്‍ലാലിന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. കമര്‍ലാലിന്റെ മരണശേഷം ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വെള്ളമിറങ്ങുന്നതിനായി കാത്തിരുന്നു. എന്നാല്‍, മണിക്കൂറുകളോളം തുടര്‍ന്ന മഴയില്‍ വെള്ളക്കെട്ട് കൂടിയതല്ലാതെ കുറഞ്ഞില്ല. തുടര്‍ന്ന് മ്യതദേഹം വെള്ളക്കെട്ടിന് മുകളിലൂടെ ചുമന്ന് ശ്മശാനത്തിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി നീന്തല്‍ അറിയുന്നവരെ തിരഞ്ഞെടുത്തു.

ബാദൗരാ ജില്ലയിലെ ശ്മശാനം വെള്ളക്കെട്ട് ഇല്ലാത്ത ഒരു പ്രദേശമായത് അല്‍പ്പമെങ്കിലും ആശ്വാസമായി. ഓടകളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതും റോഡുകളുടെ നവീകരണം ശരിയായ ഇടവേളകളില്‍ നടത്താത്തതും ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ഗ്വാളിയാര്‍, ശിവപുരി, ഗുണ, ഷെയ്പൂര്‍, ബിന്ദ് എന്നിവിടങ്ങളില്‍ മഴമൂലമുണ്ടായ വെള്ളക്കെട്ടില്‍ 1250 ഗ്രാമവാസികളാണ് ദുരിതം അനുഭവിക്കുന്നത്. ഓഗസ്റ്റ് ഒന്നിനും ഏഴിനും ഇടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി.

 

Top