സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിലും നാളെ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

ഒക്ടോബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ലഭിക്കേണ്ടതിനെക്കാള്‍ 135 ശതമാനം മഴ അധികമായി കിട്ടിയതായും കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നു. ഇന്നു മുതല്‍ കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍, അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലര്‍ട്ട് എന്ന പോലെ തയ്യാറെടുപ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അപകടമേഖലകളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ 12 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്.

ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന വടക്കന്‍ ജില്ലകളില്‍ രാവിലെ മഴയില്ലെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കി. കേന്ദ്രസേനയും പലയിടങ്ങളിലായി ക്യാംപ് ചെയ്യുന്നുണ്ട്. നിലവില്‍ ജലാശയങ്ങളിലെ ജലനിരപ്പ് അപകടകരമായ രീതിയിലല്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, ആലപ്പുഴ ചെറുതനയില്‍ 400 ഏക്കര്‍ വരുന്ന തേവേരി പാടശേഖരത്തില്‍ മട വീണു. രണ്ടാം കൃഷി പൂര്‍ണമായും നശിച്ചു.

Top