കേരളത്തില്‍ നാളെയും മറ്റന്നാളും കനത്ത മഴയ്ക്കു സാധ്യത, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും കനത്ത മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്തു നിന്നു പടിഞ്ഞാറോട്ടു നീങ്ങിയതോടെയാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 1 വരെ ഇടിമിന്നലൊടു കൂടിയ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലില്‍ കേരള തീരം മുതല്‍ കര്‍ണാടക തീരം വരെ നിലവിലുണ്ടായിരുന്ന ന്യൂനമര്‍ദ്ദ പാത്തി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴിയായി മാറി. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നിലവില്‍ ശ്രീലങ്ക തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു.

ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാത ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.

28ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 29ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലുമാണ് യഥാക്രമം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Top