കനത്ത മഴയില്‍ സംസ്ഥാനത്ത് മരണം എട്ടായി, കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു. കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ആറ് പേരുമാണ് മരിച്ചത്. കൂട്ടിക്കലില്‍ രണ്ടിടത്തായി നടന്ന ഉരുള്‍പൊട്ടലില്‍ നാല് പേരെ കാണാതായിട്ടുണ്ട്. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ഏഴ് പേരെ കാണാതായതായി എംപി ഡീന്‍ കുര്യാക്കോസ് അറിയിച്ചു. ഇവരില്‍ നാല് പേര്‍ കുട്ടികളാണ്. കൊക്കയാര്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്.

സംഭവസ്ഥലത്തേക്ക് എന്‍.ഡി,ആര്‍,എഫ് സംഘം തിരിച്ചു ഫയഴ്‌സിന് സ്ഥലത്ത് എത്തിച്ചേരാനായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മന്ത്രിമാരായ വിഎന്‍ വാസവനും കെ രാജനും കോട്ടയത്തുണ്ട്. ഇവിടെ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരും നേതൃത്വം നല്‍കും.

തെക്കന്‍ ജില്ലകളിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ മഴയ്‌ക്കൊപ്പം തന്നെ ഉരുള്‍പൊട്ടലും ഉണ്ടായതോടെ കോട്ടയത്ത് വന്‍ ആശങ്കയാണ് നിലനില്‍ക്കുന്നത്.

കൂട്ടിക്കലില്‍ മൂന്ന് വീടുകള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയതായാണ് വിവരം. പൂഞ്ഞാര്‍ ബസ്‌റ്റോപ്പ് നിലവില്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഏന്തയാറും മുക്കളവും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം തകര്‍ന്നിട്ടുണ്ട്. വ്യോമസേനയുടെ ഉള്‍പ്പെടെയുള്ള സഹായം കൂട്ടിക്കല്‍ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. പാങ്ങോട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന എത്തുമെന്നാണ് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനാണ് വ്യോമസേന എത്തുക. ഇതിനായി രണ്ട് ഹെലികോപ്റ്ററുകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

Top