ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരണം 22 ആയി. മേട്ടുപ്പാളയത്ത് 3 കെട്ടിടം തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തിരച്ചില്‍ തുടരുകയാണ്. മണ്ണിടിഞ്ഞ് വീണ് മേട്ടുപാളം -ഊട്ടി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം പൊങ്ങി ജനജീവിതം താറുമാറായിട്ടുണ്ട്.
തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈ ഉള്‍പ്പടെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്പുകള്‍ ചെന്നൈയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 15000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
2015ലെ പ്രളയത്തിന് ശേഷം തമിഴ്‌നാട്ടില്‍ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്. തിരുവണ്ണാമലൈ, വെല്ലൂര്‍, രാമനാഥപുരം, തിരുനെല്‍വേലി, തൂത്തുക്കുടി, തിരുവള്ളൂര്‍ ജില്ലകളില്‍ 20 സെന്റിമീറ്ററില്‍ അധികം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തൂത്തുക്കുടി ജില്ലയിലെ സാത്താളത്താണ് കൂടുതല്‍ മഴ ഇതുവരെ രേഖപ്പെടുത്തിയത്. 19 സെന്റീമീറ്റര്‍. കടലൂര്‍ ജില്ലയിലെ കുറിഞ്ചിപ്പാടിയാണ് രണ്ടാം സ്ഥാനത്ത്.17 സെന്റീമീറ്റര്‍.
ചെന്നൈ ഉള്‍പ്പെടെ പതിനാല് ജില്ലകളിലെ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ്, അണ്ണാ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.