അതിതീവ്ര മഴ തുടരുന്നു; അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ജലാശയങ്ങള്‍ കരകവിഞ്ഞു

എറണാകുളം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂരും കാസര്‍കോടും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട മുതല്‍ തൃശൂര്‍വരെയുള്ള ജില്ലകളില്‍ ചെറുമേഘ വിസ്‌ഫോടനങ്ങള്‍ ഉണ്ടായി. കുറഞ്ഞ സമയത്ത് അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുഴകളും തോടുകളും ജലാശയങ്ങളും കരകവിഞ്ഞു. അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും ഉരുള്‍പൊട്ടി.

ഇടുക്കി, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ജില്ലകളിലെ ആറുജലസംഭരണികളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍വെള്ളക്കെട്ടുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറി.

കേരളതീരത്തു നിന്ന് മത്സ്യബന്ധനം നിരോധിച്ചു. കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിനും സാധ്യതയുണ്ട്. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തിന്റെ ഭാഗമായുള്ള വലിയ മേഖപാളികള്‍ കേരളത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്നതും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവുമാണ് മഴ കനക്കാന്‍ ഇടയാക്കിയത്.

കൂടാതെ, ശബരിമല നട തുറക്കാനിരിക്കെ കക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. തീര്‍ഥസ്‌നാനത്തിന് പമ്പയിലെ കടവുകളില്‍ ഇറങ്ങരുത്. എന്നാല്‍ സംസ്ഥാനത്ത് പ്രളയസാധ്യത ഇല്ല. അനാവശ്യമായ പരിഭ്രാന്തി വേണ്ടെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

ആറ് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ നിയോഗിച്ചു. ദുരിതാശ്വാസക്യാംപുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച കലക്ടര്‍മാരുടെ യോഗം മൂന്നുമണിക്ക് ചേരും.

റവന്യു മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

നമ്പറുകള്‍ : 8606883111, 9562103902, 9447108954, 9400006700

ഫോണിലോ വാട്‌സാപ്പ് മുഖേനയോ ബന്ധപ്പെടാം

Top